പറന്നുയരാന്‍ എയര്‍കേരള; ആദ്യ വിമാനം ജൂണില്‍ കൊച്ചിയില്‍ നിന്ന് 

കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്താനാണ്  എയര്‍ കേരള  ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ അഞ്ച് വിമാനങ്ങള്‍ പാട്ടത്തിന് വാങ്ങുന്നതിന് എയര്‍ലൈന്‍ ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടു.
കൊച്ചി:  എയര്‍ കേരളയുടെ ആദ്യ വിമാനം 2025 ജൂണില്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്‍മാന്‍ അഫി അഹമ്മദ് കേരളത്തില്‍ നിന്നുള്ള ആദ്യ വിമാന കമ്പനിയായ എയര്‍ കേരളയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്താനാണ്  എയര്‍ കേരള  ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ അഞ്ച് വിമാനങ്ങള്‍ പാട്ടത്തിന് വാങ്ങുന്നതിന് എയര്‍ലൈന്‍ ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. കൂടാതെ ഭാവിയില്‍ സ്വന്തമായി വിമാനം വാങ്ങാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.ദക്ഷിണ മധ്യേന്ത്യയിലെ ചെറുപട്ടണങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് എയര്‍ കേരള സര്‍വീസ്. 72 സീറ്റര്‍ ഇക്കോണമി ക്ലാസ്സ് എടിആര്‍ വിമാനങ്ങളായിരിക്കും എയര്‍ലൈന്‍ ഉപയോഗിക്കുകയെന്നു അധികൃതര്‍ അറിയിച്ചു.

കേരളത്തിന്റെ പേര് വാനോളം ഉയര്‍ത്തി ലോകോത്തര നിലവാരത്തിലേക്ക് എയര്‍ കേരളയെ കൊണ്ട് വരിക എന്നതാണ് നമ്മുടെ വലിയൊരു ലക്ഷ്യമെന്ന്  ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു.അതിനായി പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള നേതൃ നിരയാണ് എയര്‍ കേരളയിലേക്ക് എത്തിയത്. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരു അള്‍ട്രാ ലോ കോസ്റ്റ്  എയര്‍ലൈന്‍ ആയി ആണ് എയര്‍ കേരള ജനങ്ങളിലേക്ക് എത്തുന്നത്.കേരളത്തിന്റെ സാമ്പത്തിക, തൊഴില്‍, ടൂറിസം മേഖലകളുടെ ഉയര്‍ച്ചയ്ക്ക് എയര്‍ കേരളയുടെ വരവ് ഒരു വലിയ സംഭാവന നല്‍കുമെന്ന്  വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട പറഞ്ഞു. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയിലും  പുറത്തും ഉള്ള നമ്മുടെ എല്ലാവര്‍ക്കും എയര്‍ കേരളയുടെ സേവനം വേഗത്തില്‍ എത്തിക്കുക എന്നതോടൊപ്പം എല്ലാവര്‍ക്കും വിമാന യാത്ര സാധ്യമാക്കുക എന്ന ഒരു ലക്ഷ്യത്തിന് എയര്‍ കേരള  എന്നും ഊന്നല്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്മാര്‍ട്ടായി പറക്കുക, കുറച്ച് ചെലവാകുക, സമയത്ത് എത്തുക’ എന്നതാണ് ഞങ്ങളുടെ വാഗ്ദാനമെന്ന്  സിഇഒ ഹരീഷ് കുട്ടി പറഞ്ഞു.ശക്തമായ ഒരു ടീമിന്റെ പിന്തുണയും ദീര്‍ഘകാല ദര്‍ശനവുമാണ് നമ്മെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ എയര്‍ലൈന്‍ ആക്കുന്നത്. ഇത് തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. ആലുവ മെട്രോ സ്‌റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കോര്‍പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളം രാജ്യത്തിന് മാതൃക ആയതുപോലെ എയര്‍ കേരളയും മാതൃകയാകട്ടെയെന്ന് മന്ത്രി രാജീവ് പറഞ്ഞു. ചടങ്ങില്‍ എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി ജോണ്‍, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, ഇന്റര്‍നാഷണല്‍ ബിസിനസ് പ്രൊമോഷന്‍സ് (കജഅ) വൈസ് ചെയര്‍മാനും കില്‍ട്ടന്‍സ് ബിസിനസ് സെറ്റപ് സിഎംഡിയുമായ റിയാസ് കില്‍ട്ടന്‍, സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.. ഐപിഎ മൊമെന്റോ റിയാസ് കില്‍ട്ടന്‍ എയര്‍ കേരള സാരഥികള്‍ക്ക് സമ്മാനിച്ചു. ലീഗല്‍ കണ്‍സള്‍ട്ടന്റ് സിഎസ് ആഷിഖ്, കാപ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ശ്രീജിത് കുനിയില്‍ എന്നിവരും പങ്കെടുത്തു.മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന അത്യാധുനിക പരിശീലന സൗകര്യങ്ങളുള്ള വിശാലമായ സമുച്ചയമാണ് കോര്‍പ്പറേറ്റ് ഓഫീസ്. ഒരേ സമയം  വ്യോമയാന മേഖലയിലെ 200ലധികം വിദഗ്ധര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 750 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് എയര്‍ കേരള ലക്ഷ്യമിടുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു