രാജ്യത്തെ മികച്ച അഞ്ച് ഫിഷറീസ് സാങ്കേതികവിദ്യകളില്‍ ഇടം നേടി സിഎംഎഫ്ആര്‍ഐയുടെ വറ്റ വിത്തുല്‍പാദനം

വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ സുസ്ഥിര സമുദ്രകൃഷിയില്‍ വലിയ മുന്നേറ്റത്തിന് വഴിതുറക്കുമെന്നതിനാലാണ് ഈ അംഗീകാരം. ആദ്യമായാണ് ഇവയുടെ വിത്തുല്‍പാദനം നടത്തുന്നത്.
കൊച്ചി: രാജ്യത്തെ മികച്ച അഞ്ച് ഫിഷറീസ് സാങ്കേതികവിദ്യകളില്‍ ഇടം നേടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ഗവേഷണവും. ഉയര്‍ന്ന വിപണി മൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ഫിഷറീസ് സാങ്കേതികവിദ്യകളില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചത്. ഐസിഎആറിന്റെ 97-ാമത് സ്ഥാപക ദിനാഘോഷ വേളയില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഈ നൂതന സാങ്കേതികവിദ്യ ഔദ്യോഗികമായി പുറത്തിറക്കി.വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ സുസ്ഥിര സമുദ്രകൃഷിയില്‍ വലിയ മുന്നേറ്റത്തിന് വഴിതുറക്കുമെന്നതിനാലാണ് ഈ അംഗീകാരം. ആദ്യമായാണ് ഇവയുടെ വിത്തുല്‍പാദനം നടത്തുന്നത്.

വറ്റയുടെ കൃഷി കൂടുതല്‍ ജനകീയമാക്കാമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യം.
മറ്റ് പല മീനിനേക്കാളും വേഗത്തില്‍ വളരാനും പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള മീനാണ് വറ്റ. കൂടുകളില്‍ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്യാനാകും. കുറഞ്ഞ കാലയളവ് കൊണ്ട് മികച്ച വളര്‍ച്ചനേടുന്ന ആവശ്യക്കാരേറെയുള്ള മത്സ്യമാണിത്.മാരികള്‍ച്ചര്‍ (സമുദ്രജലകൃഷി) രംഗത്ത് നിര്‍ണായകമാകുന്ന ഗവേഷണ നേട്ടമാണ് വറ്റയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യയെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. സിഎംഎഫ്ആര്ഐ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ എം ശക്തിവേല്‍, ഡോ ബി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.ഇന്തോ-പസിഫിക് മേഖലയില്‍ ഏറെ ആവശ്യക്കാരുള്ള വാണിജ്യസാധ്യതകള്‍ ഏറെയുള്ള മീനാണ് വറ്റ. മികച്ച മാംസവും രുചിയുമാണ് ഇവയെ മത്സ്യപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. കിലോക്ക് 400 മുതല്‍ 700 രൂപവരെ വിലയുണ്ട്. കുറഞ്ഞ കാലം കൊണ്ട് വലിയ വലിപ്പം കൈവരിക്കുന്ന മീനായതിനാല്‍ കൃഷിക്ക് ഏറെ അനുയോജ്യമാണ്. തീരദേശ റീഫുകളിലും ലഗൂണുകളിലും ഉള്‍ക്കടലിലും ഇവയെ കണ്ടുവരുന്നു. ിഎംഎഫ്ആര്‍ഐയുടെ പരീക്ഷണത്തില്‍, ഈ മീന്‍ കൂടുകൃഷിയില്‍ അഞ്ച് മാസം കൊണ്ട് 500 ഗ്രാം വരെയും എട്ട് മാസം കൊണ്ട് ഒരു കിലോഗ്രാം വരെയും വളര്‍ച്ച നേടുന്നതായി കണ്ടെത്തിയിരുന്നു. പെല്ലെറ്റ് തീറ്റകള്‍ നല്‍കി പെട്ടെന്ന് കൃഷിചെയ്ത് വളര്‍ത്താവുന്ന മീനാണ് വറ്റ.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു