നിയമവിരുദ്ധ നടപടികള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു;  കേരളത്തില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നവംബര്‍ 10 മുതല്‍ സര്‍വ്വീസ് നിര്‍ത്തുന്നു

വാഹനഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷ ഒരുക്കുന്നതിന് നിര്‍ബന്ധിതമായ സാഹചര്യത്തിലാണ്  അസോസിയേഷന്‍ സംസ്ഥാന സമിതി ഇത്തരത്തില്‍ നടപടിസ്വീകരിക്കാന്‍ നിര്‍ബന്ധിതമായതെന്നും തീരുമാനം പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡിന്റ് എ. ജെ. റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് (ഐ.ഐ.ടി.പി) വാഹനങ്ങള്‍ക്കെതിരെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി ഈടാക്കല്‍, കനത്ത പിഴ ചുമത്തല്‍, വാഹനങ്ങള്‍ സീസ് ചെയ്യല്‍ തുടങ്ങിയ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍, കേരളത്തില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളിലേക്കുള്ള മുഴുവന്‍ ടൂറിസ്റ്റ് ബസുകളുടെയും സര്‍വ്വീസ്  നവംബര്‍ 10 വൈകുന്നേരം 6 മണിമുതല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡിന്റ് എ. ജെ. റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.വാഹനഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷ ഒരുക്കുന്നതിന് നിര്‍ബന്ധിതമായ സാഹചര്യത്തിലാണ്  അസോസിയേഷന്‍ സംസ്ഥാന സമിതി ഇത്തരത്തില്‍ നടപടിസ്വീകരിക്കാന്‍ നിര്‍ബന്ധിതമായതെന്നും തീരുമാനം പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും ഇവര്‍ വ്യക്തമാക്കി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത, കേന്ദ്രസര്‍ക്കാരിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് പ്രകാരം അനുമതിയുള്ള വാഹനങ്ങളെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകള്‍ നിയമവിരുദ്ധമായി പിഴ ചുമത്തുകയും നികുതി പിരിക്കുകയും, പല വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്.ഇത് കേന്ദ്രസര്‍ക്കാരിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങള്‍ക്കു നേരെയുള്ള വ്യക്തമായ ലംഘനമാണെന്നും, പെര്‍മിറ്റ് ഫീസ് അടച്ച വാഹനങ്ങളില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിന് നികുതി ഈടാക്കാന്‍ പാടില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തമിഴ്‌നാട് അന്യായമായി കേരള വാഹനങ്ങളില്‍ നിന്ന് നികുതി പിരിച്ചുവെങ്കിലും, കേരള സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണമായും പിന്തുണയോടെയും സമീപനം സ്വീകരിച്ചിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ നിയമവിരുദ്ധ നടപടികള്‍ തുടര്‍ന്നതോടെ, വാഹന ഉടമകള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ഭീതിയും സാമ്പത്തിക നഷ്ടവും വര്‍ധിച്ചിരിക്കുകയാണ്.വാഹനങ്ങള്‍ സീസ് ചെയ്യപ്പെടുന്നത്, പിഴ ചുമത്തുന്നത് തുടങ്ങിയ സംഭവങ്ങള്‍ മൂലം ഓപ്പറേറ്റര്‍മാര്‍ക്ക് ഇനി ഈ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഭയം തോന്നുന്ന അവസ്ഥയാണ്. അതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. സംസ്ഥാന ഗതാഗതമന്ത്രി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളോടും കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും അടിയന്തിരമായി ഇടപെടണം, ഈ അന്യായ നടപടികള്‍ അവസാനിപ്പിച്ച് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാനത്തിന്റെ ഏകീകൃത നടപ്പാക്കല്‍ ഉറപ്പാക്കണമെന്നും സമയോചിതമായ ഇടപെടലിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുകയും അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു