ഇന്റര്‍വെന്‍ഷണല്‍
റേഡിയോളജിയില്‍ എ ഐ
സാധ്യതകള്‍ പ്രയോജനപ്പെടുത്തണം

ആധുനിക കാലത്ത് ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി മേഖലയില്‍ വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്.

 

 

കൊച്ചി:ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ ഭാവി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ. ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ 25ാമത് വാര്‍ഷിക ദേശീയ സമ്മേളനം ഐഎസ്വിഐആര്‍2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. രോഗ നിര്‍ണയത്തില്‍ മാത്രമായി ചുരുങ്ങുന്നതല്ല ഈ രംഗത്തമെന്നും ചികിത്സാ നടപടികള്‍ അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ആധുനിക കാലത്ത് ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി മേഖലയില്‍ വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്.

ചികിത്സാ രംഗത്ത് സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയ ഇമേജിംഗ് സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍, ഈ ടെസ്റ്റുകള്‍ എല്ലായിപ്പോഴും ആവശ്യമാണെന്ന് പറയാന്‍ കഴിയില്ല. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകളാണ് ഇത്തരം ടെസ്റ്റുകള്‍ക്ക് നിര്‍ദേശിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ഈ മേഖലയുടെ സാധ്യതകള്‍ മനസ്സിലാക്കുവാനും കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും ഗവേഷണങ്ങള്‍ നിര്‍ണായകമാകുമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.

ദക്ഷിണ നാവിക കമാന്‍ഡിലെ കമാന്‍ഡ് മെഡിക്കല്‍ ഓഫീസര്‍ സര്‍ജന്‍ റിയര്‍ അഡ്മിറല്‍ രജത് ശുക്ല മുഖ്യാതിഥിയായി. സമ്മേളത്തില്‍ സെന്‍ട്രല്‍ റീജിയണിലെ പോസ്റ്റല്‍ സര്‍വീസസ് ഡയറക്ടര്‍ എന്‍. ആര്‍. ഗിരി ഐഎസ് വി ആര്‍ സ്‌പെഷ്യല്‍ കവര്‍ പ്രകാശനം ചെയ്തു. ഐഎസ്വിഐആര്‍ പ്രസിഡന്റ് ഡോ. ശ്യാംകുമാര്‍ എന്‍. കേശവ, ഐ.എസ്.വി.ആര്‍ സെക്രട്ടറി ഡോ. അജിത് യാദവ്, ഐ.എസ്.വി.ആര്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശ്രീകാന്ത് മൂര്‍ത്തി,സംഘാടക സമിതി ചെയര്‍മാന്‍ ഡോ. രോഹിത് പി.വി. നായര്‍ എന്നിവര്‍ സംസാരിച്ചു.

Spread the love