ദേശീയ ഹൈവേകളില്‍ സുരക്ഷാ മുന്നറിയിപ്പ് ;  ജിയോയുമായി കൈകോര്‍ത്ത് എന്‍എച്ച്എഐ

യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ നേരിട്ട് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി ദേശീയപാത യാത്രയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പങ്കാളിത്തം.
കൊച്ചി: ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) റിലയന്‍സ് ജിയോയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ നേരിട്ട് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി ദേശീയപാത യാത്രയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പങ്കാളിത്തം. റോഡരികിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് വേണ്ടി ഇനി കണ്ണോടിക്കേണ്ടതില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക്  പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ യാത്രക്കാരുടെ  മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പുകള്‍ എത്തും. എസ്എംഎസ്, വാട്ട്‌സ്ആപ്പ് ഹൈപ്രയോറിറ്റി കോളുകള്‍ എന്നിവ വഴിയാണ് ഈ സുരക്ഷാ സന്ദേശങ്ങള്‍ യാത്രക്കാരിലേക്ക് എത്തുക. ഈ സംവിധാനം എന്‍എച്ച്എഐയുടെ ‘രാജ്മാര്‍ഗ് യാത്ര’ മൊബൈല്‍ ആപ്ലിക്കേഷനുമായും 1033 എന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുമായും ഘട്ടം ഘട്ടമായി സംയോജിപ്പിക്കും. ഇത് ഒരു ഒറ്റപ്പെട്ട സംവിധാനമായി പ്രവര്‍ത്തിക്കാതെ, നിലവിലുള്ള സുരക്ഷാ ശൃംഖലയുടെ ഭാഗമാകും. ഡ്രൈവര്‍മാര്‍ക്ക് അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയാനും വേഗത ക്രമീകരിക്കാനും കൂടുതല്‍ ജാഗ്രത പാലിക്കാനും ഇത് അവസരം നല്‍കുന്നു.

അതേസമയം  പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന് ഇതിനായി റോഡരികില്‍ പുതിയ ഉപകരണങ്ങളോ ടവറുകളോ സ്ഥാപിക്കേണ്ടതില്ല എന്നതാണ്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ജിയോയുടെ നിലവിലുള്ള 4ജി, 5ജി ടെലികോം ടവറുകളെയാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. മുന്നറിയിപ്പ് സംവിധാനം അപകടം പതിവായ സ്ഥലങ്ങളെക്കുറിച്ച് മാത്രമല്ല വിവരം നല്‍കുന്നത്. യാത്രയില്‍ സാധാരണയായി നേരിടേണ്ടി വരുന്ന പലതരം പ്രതിസന്ധികളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കും. അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, തെരുവ് പശുക്കളുള്ള മേഖലകള്‍, മൂടല്‍മഞ്ഞുള്ള പ്രദേശങ്ങള്‍, അടിയന്തര വഴിതിരിച്ചുവിടലുകള്‍ എന്നിവയെക്കുറിച്ചുമെല്ലാം മുന്നറിയിപ്പ് നല്‍കും.വലിയ അപകടങ്ങള്‍ ഒഴിവാക്കുന്നതിനപ്പുറം, ദൈനംദിന യാത്രകളിലെ ചെറിയ തടസ്സങ്ങളെക്കുറിച്ച് പോലും മുന്‍കൂട്ടി അറിയാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് റിലയന്‍സ് ജിയോ പ്രസിഡന്റ് ജ്യോതീന്ദ്ര താക്കര്‍ അഭിപ്രായപ്പെട്ടു.പ്രാരംഭഘട്ടത്തില്‍, രാജ്യത്തെ 50 കോടിയിലധികം വരുന്ന ജിയോ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. ഈ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍, എന്‍എച്ച്എഐയുടെ ഏതാനും റീജിയണല്‍ ഓഫീസുകളുടെ കീഴില്‍ ഒരു പൈലറ്റ് പദ്ധതിയായിട്ടായിരിക്കും തുടങ്ങുക. ഈ ഘട്ടത്തില്‍ അപകടസാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയാനും മുന്നറിയിപ്പുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും സാധിക്കുമെന്നും ജ്യോതീന്ദ്ര താക്കര്‍ അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു