ലണ്ടനിലെ പ്രഭാഷണ പരമ്പരയില്‍ കൊച്ചിമുസിരിസ് ; ക്യൂറേറ്റോറിയല്‍ സമീപനം വിശദീകരിച്ച് നിഖില്‍ ചോപ്ര 

ഗോവ കേന്ദ്രമായുള്ള എച്ച്.എച്ച്. ആര്‍ട്ട് സ്‌പേസസുമായി ചേര്‍ന്നാണ് നിഖില്‍ ചോപ്ര കെ.എം.ബി.യുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. കെ.എം.ബി.യുടെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12ന് ആരംഭിച്ച് 2026 മാര്‍ച്ച് 31ന് സമാപിക്കും.
കൊച്ചി: മനുഷ്യശരീരത്തിന്റെ ചലനങ്ങള്‍ പോലെയുള്ള പ്രക്രിയയാണ് കൊച്ചിമുസിരിസ് ബിനാലെ (കെ.എം.ബി.)യുടെ ആറാം പതിപ്പെന്ന് ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര പറഞ്ഞു. ദുര്‍ജോയ് ബംഗ്ലാദേശ് ഫൗണ്ടേഷന്‍ (ഡി.ബി.എഫ്)കെ.എം.ബി. പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പായ ‘ന്യൂ ഡയലോഗ്‌സ്: കണ്ടംപററി ആര്‍ട്ട് ഫ്രം സൗത്ത് ഏഷ്യ’ എന്ന വിഷയത്തില്‍  ലണ്ടനിലെ ഹേവാര്‍ഡ് ഗാലറിയില്‍ നടന്ന പ്രഭാഷണത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗോവ കേന്ദ്രമായുള്ള എച്ച്.എച്ച്. ആര്‍ട്ട് സ്‌പേസസുമായി ചേര്‍ന്നാണ് നിഖില്‍ ചോപ്ര കെ.എം.ബി.യുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. കെ.എം.ബി.യുടെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12ന് ആരംഭിച്ച് 2026 മാര്‍ച്ച് 31ന് സമാപിക്കും.കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികള്‍ പൂര്‍ത്തീകരിക്കാന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ മൂന്നാമതൊരു ശരീരം രൂപപ്പെടുന്ന പോലെയാണ് അനുഭവപ്പെടുന്നത്. കൂട്ടായ പ്രയത്‌നത്തിലൂടെ  നവീനമായി എന്തെങ്കിലും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പ്രദര്‍ശനമുടനീളം സംസാരിക്കാന്‍ പോകുന്നതെന്നും നിഖില്‍ പറഞ്ഞു. ബിനാലെ ആറാം പതിപ്പ് ‘ചലനാത്മകമായ പ്രക്രിയയാണ്; അത് സജീവവും, രൂപമാറ്റം വരുന്നതും, ചലിക്കുന്നതും, സ്പന്ദിക്കുന്നതും, ശ്വാസമെടുക്കുന്നതും, വിയര്‍ക്കുന്നതുമായ അവസ്ഥയിലൂടെ കലാകാരന്മാരുടെ കൂട്ടായ ആത്മാവിനെ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരിക, കലാപരവും, ക്യൂറേറ്റോറിയല്‍ രീതികളെക്കുറിച്ചുള്ള ഈ പ്രഭാഷണ പരമ്പര ലണ്ടനിലെ ക്വീന്‍ എലിസബത്ത് ഹാളിലെ പര്‍സെല്‍ റൂമിലാണ് നടന്നത്. പഴയ സുഗന്ധവ്യഞ്ജനങ്ങളുടെ സംഭരണശാലകള്‍ ഉള്‍പ്പെടെയുള്ള മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, വെല്ലിംഗ്ടണ്‍ ഐലന്റ് എന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ ബിനാലെ വേദികളായി നവീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹ്രസ്വ വീഡിയോ അദ്ദേഹം അവതരിപ്പിച്ചു.ഈ ഇടങ്ങളിലൂടെ മുന്‍പ് കടന്നുപോയ ആളുകളെയും ആശയങ്ങളെയും പോലെ, നമ്മളും ഇതുവഴി കടന്നു പോകും. സ്ഥിരതയുടെ ഉറച്ചനിലത്തു നിന്നല്ല, മറിച്ച് നശ്വരതയുടെ സ്ഥാനത്ത് നിന്നാണ് ഈ പ്രദര്‍ശനത്തെക്കുറിച്ച് ചിന്തിക്കുന്നത്. താത്കാലികതയെക്കുറിച്ചാണ് ചിന്തിക്കുന്നത്, ഓര്‍മ്മ, മായാതെ നില്‍ക്കുന്ന സുഗന്ധം പോലെ ഈ സ്ഥലത്തിലൂടെ കടന്നുപോകുമ്പോള്‍ പിന്നില്‍ അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് ആര്‍ട്ട് ഫിലാന്ത്രോപ്പിസ്റ്റ് ദുര്‍ജോയ് റഹ്മാന്‍, ബ്രിട്ടീഷ് ക്യൂറേറ്റര്‍ റാല്‍ഫ് റുഗോഫ് തുടങ്ങിയവരും സദസിനെ അഭിസംബോധന ചെയ്തു. കൊച്ചിമുസിരിസ് ബിനാലെ എല്ലായ്‌പ്പോഴും ഒരു സംഗമ സ്ഥാനമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെ.ബി.എഫ്) ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍ഷിപ്പ്‌സ് ആന്‍ഡ് പ്രോഗ്രാം ഹെഡ് ഡോ. ശ്വേതല്‍ പട്ടേല്‍ പറഞ്ഞു. ലോകത്തെമ്പാടുമുള്ള കലാകാരന്മാരെയും ചിന്തകരെയും കലാവിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന് കലാപരവും ക്യൂറേറ്റോറിയലുമായ രീതികള്‍ കൊണ്ട് പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിക്കുന്ന സംവാദത്തിനും, കൈമാറ്റത്തിനും, പരീക്ഷണങ്ങള്‍ക്കുമുള്ള ഇടമായാണ് ബിനാലെ നിലകൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അബ്ദുള്‍ ഹാലിക് അസീസ്, ഹിറ്റ് മാന്‍ ഗുരുങ്, റൈസ കബീര്‍, ജിതിഷ് കല്ലട്ട്, സഹറ മല്‍ക്കാനി, പല്ലവി പോള്‍, ശീലാഷ രാജ്ഭണ്ഡാരി എന്നിവരായിരുന്നു മറ്റ് പ്രഭാഷകര്‍. മാരിയോ ഡിസൂസയും ഡോ. പട്ടേലും ചേര്‍ന്നാണ് പാനല്‍ ചര്‍ച്ചകള്‍ക്ക് മോഡറേറ്റര്‍മാരായത്. എഴുത്തുകാരി കാമില ഷംസി മുഖ്യ പ്രഭാഷണം നടത്തി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു