സൗരോര്‍ജ്ജത്തിന്റെ കരുത്തിലേക്ക് കൊച്ചിന്‍ ഐ.എം.എ

326 കിലോവാട്ടിന്റെ 592 സോളാര്‍ പാനലുകളാണ് കൊച്ചിന്‍ ഐ.എം.എയില്‍ ഹരിതോര്‍ജ്ജ ഉല്‍പ്പാദനത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും പ്രതിമാസം 42543 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും

 

കൊച്ചി: കൊച്ചിന്‍ ഐ.എം.എ ഹൗസ് ഇനി പ്രവര്‍ത്തിക്കുക ഹരിതോര്‍ജ്ജത്തിന്റെ കരുത്തില്‍. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ കലൂരിലെ കൊച്ചിന്‍ ഐ.എം.എ ഹൗസിന്റെ പ്രവര്‍ത്തനം ഹരിതോര്‍ജ്ജത്തിലേക്ക് മാറുന്നതിനായി ഒരു വര്‍ഷം മുമ്പ് ആരംഭിച്ച നടപടികളാണ് ഇപ്പോള്‍ പരിസമാപ്തിയില്‍ എത്തിയിരിക്കുന്നത്. 326 കിലോവാട്ടിന്റെ 592 സോളാര്‍ പാനലുകളാണ് കൊച്ചിന്‍ ഐ.എം.എയില്‍ ഹരിതോര്‍ജ്ജ ഉല്‍പ്പാദനത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും പ്രതിമാസം 42543 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. കാര്‍ബണിന്റെ പുറം തള്ളല്‍ മൂലം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ദിനം പ്രതി അപകടകരമാം വിധം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ലക്ഷ്യമിട്ടാണ് ഐ.എം.എ ഹൗസിന്റെ പ്രവര്‍ത്തനം ഹരിതോര്‍ജ്ജത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതെന്ന് കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷറര്‍ ഡോ ബെന്‍സിര്‍ ഹുസൈന്‍ എന്നിവര്‍ പറഞ്ഞു.

കൊച്ചിന്‍ ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ.എം. എം ഹനീഷ്, സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷമാണ് കൊച്ചിന്‍ ഐ.എം.എ ഹൗസിന്റെ പ്രവര്‍ത്തനം ഹരിതോര്‍ജ്ജത്തിലാക്കുന്നതിനായുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അതാണ് ഇപ്പോള്‍ പൂര്‍ത്തീകരണത്തിലെത്തിയിരിക്കുന്നത്. മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ ഒരു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പദ്ധതി വഴി ഒരു വര്‍ഷം 436536 പൗണ്ട് കാര്‍ബണ്‍ പുറംതള്ളല്‍ ഇല്ലാതാക്കാന്‍ സാധിക്കും. ഐ.എം.എ ഹൗസിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതിയുടെ 40 മുതല്‍ 50 ശതമാനം വരെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹരിതോര്‍ജ്ജ പ്ലാന്റുവഴി ലഭ്യമാകും. ഹരിതോര്‍ജ്ജ പ്ലാന്റു വഴി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ അഞ്ചു മുന്‍നിര സ്ഥാപനങ്ങളിലൊന്നായി കൊച്ചിന്‍ ഐ.എം.എയും മാറുകയാണ്. ഈ മാസം 22 ന് (ജനുവരി 22, ബുധന്‍) വൈകിട്ട് എട്ടിന് ചേരുന്ന സമ്മേളനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

 

 

Spread the love