വിനോദ സഞ്ചാരികളെ മാടി വിളിച്ച് മലേഷ്യ; കൊച്ചിയില്‍ ടൂറിസം മേള സംഘടിപ്പിച്ചു 

ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായാണ് മേള നടന്നത്. ഹൈദരാബാദ്, ബാംഗളൂരു, കൊച്ചി എന്നീ പ്രധാന നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ മലേഷ്യയില്‍ നിന്നുള്ള 62 ടൂറിസം സേവനദാതാക്കളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.

 

കൊച്ചി: ഇന്ത്യയുമായുള്ള സാംസ്‌കാരിക, വിനോദ സഞ്ചാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം മലേഷ്യയുടെ ഡയറക്ടര്‍ ജനറല്‍ ദാതുക് മനോഹരന്‍ പെരിയസാമി നയിക്കുന്ന പ്രതിനിധി സംഘം സംസ്ഥാനത്ത് ടൂറിസം മേള സംഘടിപ്പിച്ചു. ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായാണ് മേള നടന്നത്. ഹൈദരാബാദ്, ബാംഗളൂരു, കൊച്ചി എന്നീ പ്രധാന നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ മലേഷ്യയില്‍ നിന്നുള്ള 62 ടൂറിസം സേവനദാതാക്കളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.

ടൂര്‍, ബിസിനസ് മീറ്റ്, സമ്മേളനങ്ങള്‍, എക്‌സിബിഷന്‍, വിവാഹം, ഷോപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മലേഷ്യ ഒരുക്കുന്ന ടൂറിസം പാക്കേജുകളുടെ പ്രചാരണമാണ് സംഘം സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. 2024ല്‍, ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷം വിനോദസഞ്ചാരികളാണ് മലേഷ്യ സന്ദര്‍ശിച്ചത്. ഇതില്‍ 50%ത്തിലധികം പേര്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ്.151 പ്രതിവാര വിമാന സര്‍വീസുകള്‍ വഴി 26,686 സീറ്റുകളണ് മലേഷ്യ സന്ദര്‍ശനത്തിന് ആഴ്ച്ചയില്‍ ഉള്ളത്.
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും പെനാങ്ങിലേക്കും ലങ്കാവിയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടുത്തിടെ പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യും.ഇന്ത്യ മലേഷ്യ ടൂറിസം വളര്‍ച്ചയ്ക്ക് ഇരുപത് വര്‍ഷത്തിലേറയുള്ള അഭിമാനകരമായ വളര്‍ച്ചയുടെ ചരിത്രമുണ്ട്. 2026 ‘വിസിറ്റ് മലേഷ്യ ഇയര്‍’ ആയി ആചരിക്കുമ്പോള്‍ 1.6 ദശലക്ഷം ഇന്ത്യന്‍ യാത്രികരെയാണ് മലേഷ്യ ലക്ഷ്യമിടുന്നത്. എല്ലാ യാത്രക്കാര്‍ക്കും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും മനോഹരമായ സന്ദര്‍ശന കേന്ദ്രങ്ങളും മലേഷ്യ ഒരുക്കുന്നുണ്ടെന്ന് ദാതുക് മനോഹരന്‍ പെരിയസാമി പറഞ്ഞു.

അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ആഡംബര ഹോട്ടലുകള്‍, അന്താരാഷ്ട്ര സമ്മേളനങ്ങളും ബിസിനസ് പരിപാടികളും നടത്തുന്നതിനുള്ള പ്രൊഫഷണല്‍ സേവനങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും കാര്യക്ഷമമായ കണക്റ്റിവിറ്റിയും മലേഷ്യയുടെ ടൂറിസം ഓഫറിലുണ്ട്.ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊച്ചി എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ കൂട്ടിയിണക്കിയുള്ള ടൂറിസം പദ്ധതിയെ കുറിച്ച് ടൂറിസം മലേഷ്യയുടെ ചെന്നൈ ഡയറക്ടര്‍ ഹിഷാമുദ്ദീന്‍ മുസ്തഫവിശദീകരിച്ചു. 84 പ്രതിവാര വിമാന സര്‍വീസുകളും ആഴ്ചയില്‍ 12,395 സീറ്റുകളുമാണ് ദക്ഷിണേന്ത്യന്‍ യാത്രക്കാര്‍ക്ക് മലേഷ്യ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Spread the love