മണപ്പുറം ഫിനാന്‍സിന് 453.39 കോടി രൂപ അറ്റാദായം

മുന്‍ വര്‍ഷം ഇതേ പാദത്തിലെ 428.62 കോടി രൂപയില്‍ നിന്നും 5.78 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്

 

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 453.39 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 428.62 കോടി രൂപയില്‍ നിന്നും 5.78 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 18.31 ശതമാനം വാര്‍ഷിക വര്‍ധനയോടെ 32,426.13 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 27,407.11 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 11.04 ശതമാനം വര്‍ധിച്ച് 2,559.72 കോടി രൂപയിലെത്തി . മുന്‍ വര്‍ഷമിത് 2305.28 കോടി രൂപയായിരുന്നു. സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 18.05 ശതമാനം വര്‍ധിച്ച് 24,504.30 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 20,757.88 കോടി രൂപയായിരുന്നു. കമ്പനിയുടെ ബ്രാഞ്ചുകളുടെ എണ്ണം 1.34 ശതമാനം വര്‍ധിച്ചു 5,357 എത്തി. മുന്‍ വര്‍ഷമിത് 5,286 ആയിരുന്നു. 2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 24.7 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 5.16 ശതമാനം വര്‍ധനവാനുള്ളതെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.

പ്രവര്‍ത്തന വരുമാനം 11.04 ശതമാനം വര്‍ധിച്ചത് ശുഭ സൂചനയാണ്. നികുതി കഴിഞ്ഞുള്ള ലാഭത്തിന് ചില പ്രതികൂല ഘടകങ്ങള്‍ ഉണ്ടായെങ്കിലും കമ്പനിയുടെ ആകെ ബിസിനസ് വളര്‍ച്ചയുടെ പാതയിലാണ്. മൊത്തം ആസ്തി മൂല്യം 18.31 ശതമാനമെന്ന, ആരോഗ്യകരമായ വളര്‍ച്ച നേടി. സ്വര്‍ണ വായ്പയുടെ മൊത്തം ആസ്തി മൂല്യം 18.05 ശതമാനത്തിലേക്ക് എത്തിക്കാനായി. ആശിര്‍വാദ് മൈക്രോഫിനാന്‍സിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ നീക്കിയതോടെ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നും വരുന്ന പാദങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും വി പി നന്ദകുമാര്‍ പറഞ്ഞു.

 

Spread the love