സാമ്പത്തിക സാക്ഷരത
പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം 

മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

 

കൊച്ചി: ചെറുപ്രായത്തില്‍ തന്നെ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരിവിപണിയെന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച മണി കോണ്‍ക്ലേവ് 2024 ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക സാക്ഷരത സംസ്ഥാനത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉച്ചകോടിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും മണി കോണ്‍ക്ലേവ് ഉച്ചകോടി വാഗ്ദാനം ചെയ്തു.

സാമ്പത്തിക വിഷയങ്ങളില്‍ തത്പരരായ പതിനായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. സമ്പത്തുണ്ടാക്കി നേരത്തെ വിരമിക്കുന്ന രീതി എന്ന വിഷയത്തിലാണ് ഉച്ചകോടിയിലെ ആദ്യ ചര്‍ച്ച നടന്നത്. ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് റിട്ടയര്‍ ഏര്‍ളി(ഫയര്‍) എന്ന പ്രയോഗം നമ്മുടെ രാജ്യത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.ഫിന്‍ഗ്രോത്ത് സ്ഥാപകന്‍ സി എ കാനന്‍ ബെഹല്‍, ഫിനി സഹസ്ഥാപകന്‍ രോഹിത് തുതേജ, പെന്റാഡ് സെക്യൂരിറ്റീസ് സിഇഒ നിഖില്‍ ഗോപാലകൃഷ്ണന്‍, സ്റ്റാര്‍ട്ടപ്പ് കണ്‍സല്‍ട്ടന്റ് സിഎ അഭിജിത്ത് പ്രേമന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വലിയ ലാഭം ലഭിക്കുമെന്ന് കരുതി പല ചെറുപ്പക്കാരും മധ്യവയസ്‌ക്കരും ഓഹരിവിപണിയില്‍ വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് നിഖില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത് അപകടരമായ പ്രവണതയാണ്. ജോലിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും കൃത്യമായ സേവിംഗ്സ് ഉണ്ടാക്കി മൂലധന സ്വരൂപണമാണ് നിക്ഷേപകരാകാന്‍ താത്പര്യമുള്ളവര്‍ ആദ്യം ചെയ്യേണ്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.സമ്പത്തുണ്ടാക്കിയ ശേഷം വിരമിക്കുക എന്നതിന് ജോലിയൊന്നും ചെയ്യാതിരിക്കുന്ന അവസ്ഥ എന്നല്ല അര്‍ഥമെന്ന് കനന്‍ ബെഹല്‍ പറഞ്ഞു.

എജ്യുടെക് മേഖലയ്ക്ക് പറ്റിയ രീതിയിലുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുകയെന്ന കാര്യമാണ് കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തെ വിവിധ കമ്പനികള്‍ ചെയ്തതെന്ന് വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണംസാമ്പത്തിക സാക്ഷരതയില്‍ എഡ്ടെക്കിന്റെ സ്ഥാനം എന്ന വിഷയത്തിലെ ചര്‍ച്ച അഭിപ്രായപ്പെട്ടു. ജോലി, വരുമാനസമ്പാദനം, ചെലവ്, വായ്പ, കുടുംബത്തിന്റെ സുരക്ഷിതത്വം എന്നതാണ് സാമ്പത്തിക സാക്ഷരതയുടെ അടിസ്ഥാനമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ചൂണ്ടിക്കാട്ടി.

എജ്യുടെക് എന്ന മേഖലയെ പൂര്‍ണമായും ബിസിനസ് എന്ന നിലയില്‍ കാണാന്‍ ഈ രംഗത്തുള്ളവര്‍ ശ്രമിക്കണമെന്ന് ഷെയര്‍ഖാന്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അര്‍ജുന്‍ മോഹന്‍ പറഞ്ഞു. ശാസ്ത്ര വിഷയങ്ങളില്‍ നിന്ന് മാറി കൊമേഴ്സ് പോലുള്ള മേഖലയില്‍ വലിയ ജോലിസാധ്യതകള്‍ കണ്ടെത്തിയതാണ് ഈ മേഖലയിലുള്ള എജ്യുടെക് കമ്പനികളുടെ വിജയമെന്ന് ഐഐസി ലക്ഷ്യ എംഡി ഓര്‍വെല്‍ ലയണല്‍ അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ തലം മുതല്‍ സാമ്പത്തിക സാക്ഷരത കൈവരുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ മണി കോണ്‍ക്ലേവ് തയ്യാറാക്കിയിട്ടുണ്ടെന്ന് ഈ ഉദ്യമത്തിന്റെ സഹസ്ഥാപകനായ ഇബ്നു ജാല പറഞ്ഞു. കേരളത്തിലെ സാഹചര്യത്തിനനുസരിച്ച് സാമ്പത്തിക സാക്ഷരത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഫിന്‍ക്യു സ്ഥാപകന്‍ കൂടിയായ ഇബ്നു ജാല പറഞ്ഞു.പ്രൊഫൈല്‍ ബിസിനസ് സൊല്യൂഷന്‍സ് സഹസ്ഥാപക ഡോ. നെസ്രീന്‍ മിഥിലാജ് മോഡറേറ്ററായിരുന്നു.പേഴ്സണല്‍ ഫിനാന്‍സ്, സുസ്ഥിര നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക്, ബ്രാന്‍ഡ് ബില്‍ഡിംഗ് തുടങ്ങി വിവിധ മേഖലകളില്‍ രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉച്ചകോടിയില്‍ തങ്ങളുടെ ഉത്പന്നം അവതരിപ്പിക്കാനുള്ള അവസരമുണ്ട്. പതിനായിരം ഡോളറാണ് ഇതില്‍ മികച്ച സ്റ്റാര്‍ട്ടപ്പിന് ലഭിക്കുന്നത്. ഇതു കൂടാതെ നൂറ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഐഡിയാത്തോണും നടക്കും. മികച്ച ആശയത്തിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് സമ്മാനത്തുക.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions