സർക്കാരിന്റെ ആരോഗ്യസ്ഥാപനങ്ങളുടെ ശേഷിയെക്കാൾ കൂടുതലുള്ള രോഗികളുടെ ഭാരം കൈകാര്യം ചെയ്യുന്നതിൽ സ്വകാര്യ ആശുപത്രികൾ നിർണായക പങ്ക് വഹിക്കുന്നു ; കെ. ജയകുമാർ ഐഎഎസ്
കൊച്ചി: (02.07.25) ആരോഗ്യമേഖലയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ണ്ണായക പങ്കാണുള്ളതെന്ന് മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാര്‍ ഐ.എ.എസ് പറഞ്ഞു. ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണവും മുതിര്‍ന്ന ഡോക്ടര്‍മാരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് രോഗികളുടെ ബാഹുല്യം. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളെപ്പോലെ തന്നെ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവകാശങ്ങള്‍ ഉണ്ട്. ഡോക്ടറും രോഗിയും തമ്മിലുളള പരസ്പര വിശ്വാസം ചികില്‍സയില്‍ പ്രധാനപ്പെട്ട ഘടകമാണെന്നും ഇത് കാത്തു സൂക്ഷിക്കാന്‍ ഇരുകൂട്ടര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന ഡോക്ടര്‍മാരായ എ.എ ജോണ്‍, മോഹന്‍ എ. മാത്യു, റോസമ്മ മാത്യു, സുജിത് വാസുദേവന്‍, ഇ.വര്‍ഗ്ഗീസ് മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണര്‍ ഡോ. ജി. എന്‍ രമേഷ്, ഐ.എം.എ ഹൗസ് ചെയര്മാന് ഡോ. വി.പി കുര്യയ്പ്പ്, സെക്രട്ടറി ഡോ. സച്ചിന് സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സിര്‍ ഹുസൈന്, പ്രസിഡന്റ് ഇലക്ട് ഡോ. അതുല്‍ ജോസഫ് മാനുവല്‍, കൊച്ചിന് ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ.എം. എം ഹനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

