രാജ്യമെമ്പാടും 4 ലക്ഷം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ടാറ്റ

2027ഓടുകൂടി 4 ലക്ഷം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ആന്റ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.

 

കൊച്ചി: രാജ്യമെമ്പാടും ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകളുടെ എണ്ണം വിപുലീകരിക്കാനൊരുങ്ങി ടാറ്റ. 2027ഓടുകൂടി 4 ലക്ഷം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ആന്റ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുടെയും (സിപിഒ) എണ്ണ വിപണന കമ്പനികളുടെയും (ഒഎംസി) സഹകരണത്തോടെ (ഓപ്പണ്‍ കൊളാബറേഷന്‍ 2.0) ഹൈവേകള്‍ കേന്ദ്രീകരിച്ച് 30000ലധികം പൊതു ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

വിവിധ ഇടങ്ങളിലായി ഒന്നരലക്ഷത്തിലധികം സ്വകാര്യ/ ഭവന ചാര്‍ജിങ് പോയിന്റുകള്‍ക്ക് പുറമെ 2500 കമ്മ്യൂണിറ്റി ചാര്‍ജിങ് സെന്ററുകളും സ്ഥാപിക്കും. എല്ലാ വൈദ്യുതി വാഹന മോഡലുകള്‍ക്കും അനുയോജ്യമായ രീതിയിലായിരിക്കും ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിര്‍മിക്കുക. വൈദ്യുതി വാഹന വിപണിയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുകയാണ് ഓപ്പണ്‍ കൊളാബറേഷന്‍ 2.0യിലൂടെ ലക്ഷ്യമിടുന്നതെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍, പരമാവധി വേഗതയോടെ ചാര്‍ജ് ചെയ്യാവുന്ന സ്‌റ്റേഷനുകളാണ് നിര്‍മിക്കുന്നത്. ഇതിനായി വിവിധ ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുടെ സേവനം തേടും. രാജ്യത്തെ കൂടുതല്‍ ഇടങ്ങളിലേക്ക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love