ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുത്: വി എച്ച് പി

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ടാണ്  ജെ.ബി കമ്മീഷന്‍ റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ തിരക്കിട്ട് അംഗീകാരം നല്‍കിയിരിക്കുന്നത്.



കൊച്ചി: പിണറായി വിജയന്‍ മന്ത്രി സഭയുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.  മതപരിവര്‍ത്തനത്തിനും റവന്യൂ വകുപ്പിന്റെ അധികാരവും അവകാശവും കത്തോലിക്കാ ബിഷപ്പുമാര്‍ക്ക് നല്‍കുന്നതിനുമുള്ള സാഹചര്യവുമാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്. ജാതി, സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നിലവിലെ അധികാരം പരോക്ഷമായി ബിഷപ്പുമാര്‍ക്ക് കൂടി കൈമാറാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡമായി 1947 എന്ന വര്‍ഷം ഇനി പരിഗണിക്കേണ്ടതില്ല എന്നതാണ് കമ്മീഷന്റെ ശിപാര്‍ശ. ഇനി മുതല്‍ ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കണക്കിലെടുത്ത് ആയിരിക്കും റവന്യൂ വകുപ്പ് സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇത് തെറ്റിദ്ധാരണ പരത്തി മതപരിവര്‍ത്തന ശ്രമങ്ങള്‍  വ്യാപകമാക്കാനുളള സാഹചര്യം സൃഷ്ടിക്കുമെന്ന് മാത്രമല്ല ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അഡ്വ. അനില്‍ വിളയില്‍ വ്യക്തമാക്കി. പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് അര്‍ഹമായി കിട്ടേണ്ട സംവരണ വിദ്യാഭ്യാസ സീറ്റുകള്‍ ന്യൂനപക്ഷ പേര് പറഞ്ഞ തട്ടിയെടുക്കാനും ഇരുപത് ശതമാനം കമ്മ്യൂണിറ്റി ക്വോട്ട നേടാനും റിപ്പോര്‍ട്ട് സാഹചര്യമൊരുക്കും.’നാടാര്‍, ലത്തീന്‍, ആംഗ്ലോ ഇന്ത്യന്‍ പരിവര്‍ത്തിത വിഭാഗങ്ങള്‍ക്ക് എട്ട് ശതമാനം സംവരണം അനുവദിക്കാനും കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വോട്ടകള്‍ കൂടുതല്‍ നേടാനും ഈ റിപ്പോര്‍ട്ടില്‍ കൂടി ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് സാധിക്കും. മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയുടെ മാതൃകയില്‍ സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമ നിധി ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. എന്നാല്‍ ഹൈന്ദവ മതപാഠശാലകള്‍ക്ക് ഗ്രാന്റ് അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നാളിതുവരെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ടാണ്  ജെ.ബി കമ്മീഷന്‍ റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ തിരക്കിട്ട് അംഗീകാരം നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാവുവെന്നും അഡ്വ. അനില്‍ വിളയില്‍ ആവശ്യപ്പെട്ടു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു