സര്‍ക്കാരിന്റെ’ആഗോള അയ്യപ്പ സംഗമം’ ഭരണഘടനാവിരുദ്ധം; നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഹൈന്ദവ സംഘടനകള്‍

അയ്യപ്പ വിശ്വാസികള്‍ക്കു വേണ്ടിയുള്ള സംഗമമല്ല മറിച്ച് നീരീശ്വരവാദികളെയും യുവതികളെയുമൊക്കെ ശബരിമലയില്‍ എത്തിച്ച് വീണ്ടും അശാന്തി സൃഷ്ടിക്കുകയാണോ ഇവര്‍ ആഗോള അയ്യപ്പ സംഗമത്തിലുടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് സംശയുമുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.
കൊച്ചി: ശബരിമലയിലെ ആചാര അനഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് പിന്നില്‍ ഗൂഢോദ്ദശമാണുള്ളതെന്നും ഇതിനെതിരെ നിയമപടികള്‍ ഉള്‍പ്പെടെയുള്ളവയുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്നും ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയര്‍മാന്‍ എസ്്.ജെ ആര്‍ കുമാര്‍ , വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി,  ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. മോഹനന്‍,  അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് പി. എന്‍ നാരായണ വര്‍മ്മ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് അയ്യപ്പ വിശ്വാസികള്‍ക്കു വേണ്ടിയുള്ള സംഗമമല്ല മറിച്ച് നീരീശ്വരവാദികളെയും യുവതികളെയുമൊക്കെ ശബരിമലയില്‍ എത്തിച്ച് വീണ്ടും അശാന്തി സൃഷ്ടിക്കുകയാണോ ഇവര്‍ ആഗോള അയ്യപ്പ സംഗമത്തിലുടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് സംശയുമുണ്ട്. ഒരു മതേതര സര്‍ക്കാരിന് ഒരിക്കലും ഏതെങ്കിലും ഒരു മതത്തിലെ ഭക്തജന സംഗമം വിളിച്ചു ചേര്‍ക്കാന്‍ അവകാശമില്ല. അത്തരം ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. വിശ്വാസികളല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനോ ദേവസ്വം മന്ത്രി വി. എന്‍ വാസവനോ ഇത്തരത്തില്‍ ഭക്ത സംഗമം എങ്ങനെ വിളിച്ചു ചേര്‍ക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍  അവര്‍ ആദ്യം തങ്ങള്‍ അയ്യപ്പഭക്തരാണെന്ന് പൊതുസമൂഹത്തിനോട് വിളിച്ചു പറയണമെന്നും  ഇവര്‍ ആവശ്യപ്പെട്ടു.  ക്ഷേത്ര വിശ്വാസത്തെയും അതുവഴി ഹിന്ദുക്കളെയും നിരവധി തവണ അപമാനിക്കുകയും സനാതനധര്‍മ്മം ഒരു വൈറസ് ആണെന്നും അത് ഭൂമിയില്‍ നിന്നും തുടച്ചുനീക്കേണ്ടതാണെന്നും  പറഞ്ഞ ഡി.എം.കെ. നേതാക്കന്മാരായ എം.കെ സ്റ്റാലിനെയും അദ്ദേഹത്തിന്റെ മകനെയുമൊക്കെയാണ് ഇവര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു സംഘടനകളുടെയും അയ്യപ്പഭക്തരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് സ്റ്റാലിന്‍ പങ്കെടുക്കില്ലെന്നും ഇപ്പോള്‍ പറയുന്നു. സ്വാമി അയ്യപ്പന്റെ വിശുദ്ധ സന്നിധിയാണ് ശബരിമല. പമ്പ ശബരിമലയുടെ ഭാഗവും തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രവുമാണ്. അവിശ്വാസികള്‍ക്കും സനാതന ധര്‍മ്മത്തിനും ശബരിമലയ്ക്കും എതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് വേദിയൊരുക്കാനുള്ള ഇടമല്ല പമ്പ.

201819 ലെ ശബരിമല പ്രക്ഷോഭ സമയത്ത് ആചാരലംഘനത്തിന്  ചില യുവതികളെ അണിയിച്ചൊരുക്കി  പോലീസ് അകമ്പടിയോടെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പലവട്ടം ശ്രമിക്കുകയും 2019 ജനുവരി രണ്ടിന് പുലര്‍ച്ചെ രണ്ടു വനിതകളെ വേഷപ്രച്ഛന്നരാക്കി പോലീസ് അകമ്പടിയോടെ സന്നിധാനത്ത്  എത്തിക്കുകയും ചെയ്ത് ആചാരലംഘനം നടത്താന്‍ നേതൃത്വം നല്‍കിയ  മുഖ്യമന്ത്രി  പിണറായി വിജയന്റെ പ്രവര്‍ത്തികള്‍ ഒരു കാലത്തും ഭക്തജനങ്ങള്‍ മറക്കില്ല. തദ്ദേശസ്ഥാപന, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പൊതുജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ് അയ്യപ്പ സംഗമം. ഇത്തരത്തില്‍ ഒരു യോഗം വിളിക്കുന്നതിനുമുമ്പ് ശബരിമല ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആചാര സംരക്ഷണത്തിനുവേണ്ടി പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ട നിരവധി അയ്യപ്പഭക്തര്‍ക്ക് എതിരെ കള്ള കേസുകള്‍ എടുത്ത്, പലരെയും ജയിലിലടച്ച് പീഡിപ്പിച്ച കേരളത്തില ഇടതുപക്ഷ സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധത ചരിത്രസത്യമാണ്. ശബരിമലയില്‍ നടത്തിയ ആചാര ലംഘനത്തിനെതിരെ സമരം നടത്തിയ വിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കും എന്ന് പറഞ്ഞ കേരള സര്‍ക്കാര്‍ ഇതുവരെ ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല. അത്തരം എല്ലാ കേസുകളും ഉടന്‍ പിന്‍വലിക്കണം.  യുവതി പ്രവേശനത്തിന് അനുകൂലമായി കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അയ്യപ്പ സംഗമം നടത്തുന്നതിന് മുമ്പ് പിന്‍വലിക്കണം ശബരിമലക്കും അയ്യപ്പഭക്തര്‍ക്കും സനാതനധര്‍മ്മ വിശ്വാസികള്‍ക്കും അനുകൂലമായ  നിലപാട് എടുക്കാതെ നിയമ വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം എന്ന രാഷ്ട്രീയ നാടകത്തിനെതിനെരെ ഹൈന്ദവ വിശ്വാസികളും ഭക്ത ജനങ്ങളും ശക്തമായ നടപടികളുമായി രംഗത്ത് വരുമെന്നും ഇവര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു