കൊച്ചിയിലെ വ്യാവസായിക റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ വളര്‍ച്ച ശക്തം

ഓഫിസ് സ്‌പേസുകളില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ 28% വളര്‍ച്ച.ചില്ലറ വിപണിയാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ 2020ന് ശേഷം 42% വളര്‍ച്ച.

 

കൊച്ചി: കൊച്ചിയില്‍ വ്യാവസായിക റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ ശക്തമായ വളര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തെ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സി. ബി. ആര്‍. ഇ സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡും ക്രെഡായ് കേരളയും ചേര്‍ന്ന് തയാറാക്കിയ സമഗ്ര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ‘കേരളത്തിന്റെ വളര്‍ച്ച: ഇന്ത്യന്‍ വികസനത്തിന്റെ തുടിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട്, ക്രെഡായ് കേരള സ്‌റ്റേറ്റ് കോണ്‍ 2025ലാണ് പുറത്തിറക്കിയത്. ഓഫിസ്, റീടെയ്ല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊച്ചി നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ ലഭ്യമായ ഓഫീസ് സ്‌പേസുകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28% വളര്‍ച്ചയുണ്ടായി. 2024 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 1.7 കോടി സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് ഓഫിസ് ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ ലഭ്യമായിട്ടുള്ളത്.

റീട്ടെയില്‍ സ്‌പേസില്‍ 2020 മുതല്‍ 9% വളര്‍ച്ചയും രേഖപ്പെടുത്തി. ഇതിനായി 34 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് നിലവില്‍ കൊച്ചിയില്‍ ആകെയുള്ളത്. 2024 ല്‍ ടെക്‌നോളജി കമ്പനികളാണ് കൊച്ചിയില്‍ ഏറ്റവുമധികം കെട്ടിടങ്ങള്‍ പാട്ടത്തിനെടുത്തത്. ആകെ ഓഫിസ് സ്‌പേസിന്റെ 44% വും ഇത്തരം കമ്പനികളാണ്. തൊട്ടുപിന്നാലെ, 25% വിപണിവിഹിതവുമായി ഗവേഷണ, കണ്‍സള്‍ട്ടിങ്, അനലിറ്റിക്‌സ് (ആര്‍.സി.എ) സ്ഥാപനങ്ങളുമുണ്ട്. ഫ്‌ലെക്‌സ് സ്‌പേസ് ഓപ്പറേറ്റര്‍മാര്‍ (വിവിധ ആവശ്യാനുസരണം ഓഫിസ് സ്‌പെയ്‌സ് വിനിയോഗിക്കുന്നവര്‍) 12%, ഏവിയേഷന്‍ രംഗം 11%, ബാങ്കിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ 4%, എഞ്ചിനീയറിംഗും നിര്‍മാണവും 3%, മറ്റുള്ളവ 1% എന്നിങ്ങനെയാണ് കണക്കുകള്‍. ഇതില്‍ 57% റിയല്‍ എസ്‌റ്റേറ്റും ആഭ്യന്തര കമ്പനികളാണ് വിനിയോഗിക്കുന്നത്. 29% സ്ഥലത്ത് അമേരിക്കന്‍ കമ്പനികളും യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നീ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ 11% സ്ഥലവും പാട്ടത്തിനെടുത്തിട്ടുണ്ട്.

ഏഷ്യന്‍ കമ്പനികള്‍ 3% സ്ഥലമാണ് പ്രയോജപ്പെടുത്തിയത്. അമ്പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുള്ള ചെറു ഓഫിസുകള്‍ക്കാണ് ആവശ്യക്കാരേറെയെന്നും (78%) 2024ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 അവസാനിച്ചപ്പോള്‍ കൊച്ചിയില്‍ ലഭ്യമായ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ എണ്ണം 17,000 കവിഞ്ഞു. ഐടി, ഷിപ്പിംഗ്, വ്യവസായം എന്നീ മേഖലകളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ താമസസൗകര്യങ്ങള്‍ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുന്നു.ടെക്‌നോപാര്‍ക്കിന്റെ നേതൃത്വത്തില്‍, തിരുവനന്തപുരത്തെ ഐടി രംഗം വികസിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തും ഗവേഷണത്തിലുമുള്ള ഊന്നലാണ് തിരുവനന്തപുരത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നത് തൃശൂര്‍ അതിവേഗം വളരുന്ന റിയല്‍ എസ്‌റ്റേറ്റ് വിപണിയാണ്്.മലബാര്‍ തീരത്തെ സുപ്രധാന സ്ഥാനവും കൊച്ചി, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളുടെ സാമീപ്യവും ശക്തമായ ഗതാഗത ശൃംഖലയുമാണ് കോഴിക്കോടിന്റെ തന്ത്രപ്രധാനമായ നേട്ടങ്ങള്‍

 

Spread the love