പവിഴം റൈസ് അരി ഉല്‍പ്പാദനം വര്‍ധിപ്പിക്കും; പുതിയ പദ്ധതികള്‍ക്ക് 500 കോടിയുടെ നിക്ഷേപം

വിവിധയിനം അരികളുടെ പ്രതിദിന ഉല്‍പാദനം 1000 ല്‍ നിന്നും 1600 ടണ്ണായി ഉയര്‍ത്തും. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് റെഡി ടു ഈറ്റ് പ്രാതല്‍ വിഭവങ്ങള്‍ വിപണിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
കൊച്ചി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദന  വിപണന മേഖലകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന പവിഴം ഗ്രൂപ്പ് സമഗ്ര വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതായി പവിഴം ഹെല്‍ത്തിയര്‍ ഡൈറ്റ് ചെയര്‍മാന്‍ എന്‍. പി ജോര്‍ജും, മാനേജിംഗ് ഡയറക്ടര്‍ എന്‍. പി ആന്റണിയും വാര്‍ത്താ സമ്മേളനത്തില്‍  അറിയിച്ചു. വിവിധയിനം അരികളുടെ പ്രതിദിന ഉല്‍പാദനം 1000 ല്‍ നിന്നും 1600 ടണ്ണായി ഉയര്‍ത്തും. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് റെഡി ടു ഈറ്റ് പ്രാതല്‍ വിഭവങ്ങള്‍ വിപണിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. വിവിധങ്ങളായ ബൈ പ്രോഡക്റ്റുകളുടെ വിപുലമായ നിര്‍മ്മാണീ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും പുതിയ പദ്ധതികളുടെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ്.ഇതിന്റെ ഭാഗമായി 20 ടണ്‍ ഉല്‍പ്പാദന ശേഷിയും ആധുനിക സംവിധാനങ്ങളുള്ള ഫുള്ളി ഓട്ടോമേറ്റഡ് പുട്ടുപൊടി പ്ലാന്റ് സ്ഥാപിച്ചു. പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ നിലവിലെ വിറ്റ് വരവ് 700 കോടിയില്‍ നിന്നും 800 കോടിയായി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇവര്‍ പറഞ്ഞു.
പുതിയ പദ്ധതികള്‍ക്കായി 500 കോടി രൂപയുടെ പുതിയ നിക്ഷേപമാണ് നടത്തുക. 30 ല്‍പരം ഇനങ്ങളില്‍ അരി, വിവിധതരം അരിപ്പൊടികള്‍, അവല്‍, കുക്ക് ഓഫ് കറിപൗഡറുകള്‍, പാചക എണ്ണകള്‍, പായസമിക്‌സ്, പഞ്ചസാര, ഉപ്പ്, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, കാലിത്തീറ്റ തുടങ്ങിയ 252 ല്‍ പരം ഉല്‍പ്പന്നങ്ങള്‍ പവിഴം ബ്രാന്‍ഡില്‍ ഇരുപതോളം രാജ്യങ്ങളിലെ വിപണികളില്‍ വിതരണം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഗുണമേന്മ നിലനിര്‍ത്താനാകുന്നതും വിപണന രീതികളിലെ പുതുമയും ആധുനികതയും ഉള്‍ക്കൊണ്ട് കാലത്തിനൊത്ത് സഞ്ചരിക്കാനും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും തയ്യാറാകുന്നതാണ് പവിഴം ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ രഹസ്യമെന്ന് കമ്പനി ഉടമസ്ഥരുടെ മൂന്നാം തലമുറയില്‍പ്പെട്ട ഡയറക്ടര്‍മാരായ റോയി ജോര്‍ജ്, ഗോഡ് വിന്‍ ആന്റണി, റോബിന്‍ ജോര്‍ജ്, ഐറീന്‍ ആന്റണി, റിയ ഡേവീസ്, ആന്‍മരിയ ആന്റണി എന്നിവര്‍ സൂചിപ്പിച്ചു. കമ്പനിയില്‍ ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റിയുടെ 60 ശതമാനവും നെല്ലിന്റെ ഉപോല്‍പ്പന്നമായ ഉമിയില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
ചാരത്തില്‍ ബാക്ടീരിയ ചേര്‍ത്ത് ജൈവവളം നിര്‍മ്മിക്കുന്ന പദ്ധതിയും കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയതും പവിഴമാണ്.  ഉപയോഗിച്ച ജലം ട്രീറ്റ് ചെയ്തത് വീണ്ടും ഉപയോഗിക്കുന്നതും കമ്പനിയുടെ മറ്റൊരു പ്രത്യേകതയാണ്. നവമാധ്യമങ്ങളിലൂടെയും കുപ്രചരണ തന്ത്രങ്ങളിലൂടെയും സ്ഥാപനത്തിന്റെ വളര്‍ച്ചക്കു തടയിടാനും സല്‍പേരിനും കളങ്കം വരുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഉന്നത ഗുണനിലവാരവും ആധികാരികവും വിശ്വസനീയവുമായ ലാബ് റിപ്പോര്‍ട്ടുകളുടെയും ശക്തമായ പിന്‍ബലത്തില്‍ ഇവയെ പ്രതിരോധിച്ചു കൊണ്ടുകൂടിയാണ് ബ്രാന്‍ഡ് മുന്നേറുന്നതെന്നും ഇവര്‍ വ്യക്തമാക്കി. നമ്പ്യാട്ടുകുടി പാപ്പച്ചന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ കൂവപ്പടിയിലെയും സമീപ പഞ്ചായത്തുകളിലെയും അര്‍ഹരായവര്‍ക്ക് ചികിത്സ സഹായം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് നല്ലൊരു തുക എല്ലാ വര്‍ഷവും ചെലവഴിക്കുന്നുണ്ടെന്നും ഡയറക്ടര്‍മാര്‍ പറഞ്ഞു.കേരളം, ആന്ധ്ര, തെലുങ്കാന, കര്‍ണാടക, ബംഗാള്‍, ഒറീസ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് നെല്ല് സംഭരിക്കുന്ന സംവിധാനമാണ് വര്‍ഷങ്ങളായി പവിഴം പിന്തുടരുന്നത്. 1965 ല്‍ എന്‍. വി പാപ്പച്ചന്‍ ആരംഭിച്ച അരി ബിസിനസ്സാണ് ഇന്നത്തെ പവിഴം. പിന്നീട് അദ്ദേഹത്തിന്റെ മക്കളായ ജോര്‍ജ്, ആന്റണി, ജോസ്, സൂസന്‍ മാത്യു എന്നിവരുടെ അവിശ്രമ അധ്വാനത്തിന്റെ ഫലമായി ഇപ്പോള്‍ രണ്ടായിരത്തില്‍പരം ആളുകള്‍ നേരിട്ടും അല്ലാതെയുമായി തൊഴില്‍ ചെയ്യുന്ന ലോകോത്തര ബ്രാന്‍ഡായി പവിഴം വളര്‍ന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു