കട്ടുപ്പള്ളി: ഇന്ത്യൻ നാവികസേനയ്ക്കായുള്ള ആദ്യ മൾട്ടി പർപ്പസ് വെസൽ (MPV) ‘സമർഥക്’ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് (L&T) ഓഗസ്റ്റ് 27ന് കട്ടുപ്പള്ളിയിലെ കപ്പൽശാലയിൽ നാവികസേനയ്ക്ക് കൈമാറി. 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തി നിർമിച്ച കപ്പൽ ഇന്ത്യയുടെ ആഭ്യന്തര കപ്പൽനിർമാണ ശേഷിയിലെ സുപ്രധാന നേട്ടമാണ്. കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുമായി യോജിച്ചാണ് കപ്പലിന്റെ നിർമാണം.
‘സമർഥക്’ എന്ന പേരിന് ‘പിന്തുണ നൽകുന്നവൻ’ എന്ന അർഥമാണുള്ളത്. ഒരൊറ്റ ദൗത്യത്തിൽ മാത്രം പരിമിതപ്പെടുത്താതെ വിവിധ സമുദ്ര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ബഹുമുഖ കപ്പലായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമായും പരീക്ഷണങ്ങൾക്കും മൂല്യനിർണയത്തിനുമുള്ള ബഹുമുഖ പ്ലാറ്റ്‌ഫോമായാണ് കപ്പൽ വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യാനുസരണം സമുദ്ര നിരീക്ഷണം, രഹസ്യാന്വേഷണം, തീരക്കടൽ പട്രോളിംഗ്, മാനവിക സഹായം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ (HADR) എന്നിവയ്ക്കും കപ്പൽ ഉപയോഗിക്കാനാകും.

‘സമർഥക്’ കൈമാറിയത് ഇന്ത്യയുടെ സ്വയംപര്യാപ്തമായ ആഭ്യന്തര പ്രതിരോധ വ്യവസായ മേഖലയുടെ വളർച്ച വ്യക്തമാക്കുന്ന സുപ്രധാന നേട്ടമാണ്. ഉയർന്ന തോതിലുള്ള തദ്ദേശീയ നിർമാണവും വിവിധ ദൗത്യങ്ങൾ നിർവഹിക്കാനുള്ള ആധുനിക ശേഷികളും സംയോജിപ്പിച്ച കപ്പൽ, തദ്ദേശീയ രൂപകൽപ്പനയിലും സുസ്ഥിരമായ സമുദ്ര സുരക്ഷയിലുമുള്ള ഇന്ത്യൻ നാവികസേനയുടെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നു.

