യുവാക്കൾ തൊഴിൽ സൃഷ്ടാക്കളും മാറ്റത്തിന് ചാലകശക്തികളുമാകണം: രാജ്നാഥ് സിംഗ്

ലഖ്‌നൗ: അറിവ് നേടുകയും ഭരണഘടനാപരമായ മാർഗങ്ങളിലൂടെ അനീതിയെ ചോദ്യം ചെയ്യുകയും ജനാധിപത്യ രീതികളിലൂടെ സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകുകയും ചെയ്യണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യുവാക്കളോട് ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 29ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. ബി.ആർ. അംബേദ്കറുടെ ‘Educate, Agitate and Organise’ എന്ന സന്ദേശം അറിവ് നേടുക, അക്രമത്തിലൂടെയല്ല ഭരണഘടനാപരമായ മാർഗങ്ങളിലൂടെ അനീതിയെ ചോദ്യം ചെയ്യുക, ജനാധിപത്യ രീതിയിൽ മാറ്റത്തിനായി ഒരുമിക്കുക എന്നതാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ ഭരണഘടനാപരമായ മാർഗങ്ങളിലൂടെയാണ് കൈവരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവാക്കൾ ജോലി തേടുന്നവരായി മാത്രം ഒതുങ്ങാതെ തൊഴിൽ സൃഷ്ടിക്കുന്നവരും പ്രശ്നപരിഹാരകരും സമൂഹത്തിൽ ഗുണപരമായ മാറ്റത്തിന് നേതൃത്വം നൽകുന്നവരുമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക ലോകത്ത് തുടർച്ചയായി പുതിയ അറിവും കഴിവുകളും നേടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും 2047ലെ ‘വികസിത് ഭാരത്’ ലക്ഷ്യത്തിനായി ‘ടീം ഇന്ത്യ’യുടെ ഭാഗമായി ഒരുമിച്ച് പ്രവർത്തിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഒരു ദശകത്തിനിടെ ഗവേഷണം, സ്റ്റാർട്ടപ്പുകൾ, സെമികണ്ടക്ടർ നിർമാണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യം, ബഹിരാകാശ മേഖല തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചതായി രാജ്നാഥ് സിംഗ് പറഞ്ഞു. ഗവേഷണ-വികസന മേഖലയിലെ ചെലവ് ഇരട്ടിയായതും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതും ഇന്ത്യയുടെ നവീകരണ ശേഷി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പരീക്ഷിക്കാനും നവീകരിക്കാനും പുതിയ ആശയങ്ങൾ വികസിപ്പിക്കാനും സമൂഹത്തിന് പ്രയോജനകരമായ പരിഹാരങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന അന്തരീക്ഷം സർക്കാർ തുടർന്നും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സംസ്കാരം, നാഗരികത, പൈതൃകം എന്നിവയിൽ യുവാക്കൾ അഭിമാനം കൊള്ളണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. സാമ്പത്തിക ശക്തി ഒരു രാജ്യത്തെ സമ്പന്നമാക്കുമ്പോൾ സാംസ്കാരിക ആത്മവിശ്വാസമാണ് അതിനെ മഹത്തരമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മേക് ഇൻ ഇന്ത്യ’യുടെ വിജയത്തിന് പിന്നിൽ ‘ഇന്ത്യയിൽ വിശ്വസിക്കുക’ എന്ന ആത്മവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. രാജ് കുമാർ മിത്തൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു