കൊച്ചി: ആഗോള വ്യാപാരത്തിലെ മാറ്റങ്ങളെ നേരിടാനും വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇന്ത്യൻ കമ്പനികൾ വിതരണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതായി ഡിപി വേൾഡ് ഗ്ലോബൽ ട്രേഡ് ഒബ്സർവേറ്ററിയുടെ ‘ഇന്ത്യ കൺട്രി റിപ്പോർട്ട് 2026’. വിതരണ ശൃംഖലയിലെ പ്രതിബന്ധങ്ങളെ നേരിടാൻ ബിസിനസുകൾ തയ്യാറെടുക്കുമ്പോൾ, 70% ഇന്ത്യൻ എക്സിക്യൂട്ടീവുകളും സപ്ലയർ വൈവിധ്യവൽക്കരണത്തിന് മുൻഗണന നൽകുന്നു, കൂടാതെ 59% പേർ ഇൻവെന്ററി ലെവലുകൾ വർധിപ്പിക്കുന്നു. ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയും പ്രധാന മുൻഗണനകളാണ്.
451 സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവുകളിൽ നടത്തിയ സർവേയിൽ, ഉപഭോക്തൃ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണം ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. പി എൽ ഐ പദ്ധതി, വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ, എഫ് റ്റി എ എസ് എന്നിവയും വ്യാപാര വളർച്ചയ്ക്ക് പിന്തുണ നൽകുന്നു. ഇന്ത്യയിൽ 57% പേർക്ക് വ്യാപാര ധനസഹായം ന്യായമായ രീതിയിൽ ലഭ്യമാണെന്നും റിപ്പോർട്ട് പറയുന്നു.
വ്യാപാര വളർച്ചയ്ക്കൊപ്പം 46% ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവുകൾ റോഡ് ശൃംഖല വികസനത്തിന് മുൻഗണന നൽകുന്നു. റെയിൽ, തീരദേശ ഷിപ്പിങ് തുടങ്ങിയ മൾട്ടിമോഡൽ ഗതാഗത സംവിധാനങ്ങളിലേക്കും കമ്പനികൾ കൂടുതൽ മാറുകയാണ്. ഇത് ചരക്കുനീക്കം കാര്യക്ഷമമാക്കുന്നതിനൊപ്പം ലോജിസ്റ്റിക്സ് ചെലവും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

