ഡയറക്ട് സെല്ലിംഗ്: നിയമവിരുദ്ധ
പ്രവർത്തനങ്ങൾ അനുവദിക്കില്ല : മന്ത്രി ജി.ആര്‍ അനില്‍

 

കൊച്ചി: ഡയറക്ട് സെല്ലിംഗിന്റെ മറവില്‍ മണിചെയിന്‍, പിരമിഡ് സ്‌കീം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഡയറക്ട് സെല്ലിംഗ്, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണ സംവിധാനത്തിന് രൂപം കൊടുത്ത ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡയറക്ട് സെല്ലിംഗ് കമ്പനികള്‍ ഈ നിരീക്ഷണ സംവിധാനത്തില്‍ എന്‍ റോള്‍ ചെയ്യണമെന്നും, ഈ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നുമാണ് വ്യവസ്ഥ. ഇതു വഴി രജിസ്റ്റര്‍ ചെയ്ത കമ്പനികളെ തിരിച്ചറിയാനും പരാതികള്‍ സമര്‍പ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും മന്ത്രി ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിനായി ആരംഭിച്ച മീഡിയേഷൻ സെല്ലുകള്‍ മുഖേന ഇതിനകം 854 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ നിലവില്‍ 305 കണ്‍സ്യൂമര്‍ ക്ലബ്ബുകളാണുള്ളത്. ഇവയുടെ എണ്ണം ആയിരമാക്കുകയാണ് ലക്ഷ്യം. അവകാശങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നീതി കൃത്യമായി ലഭ്യമാക്കാന്‍ ഈ രംഗത്തെ കമ്മീഷനുകള്‍ക്ക് കഴിയണം. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions