പട്ടാള ഈച്ചയുടെ ലാര്‍വയില്‍ നിന്ന് മത്സ്യതീറ്റ: പരിശീലനവുമായി സിഎംഎഫ്ആര്‍ഐ

ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി ഡയറക്ടര്‍ ഡോ ഗ്രിന്‍ണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: പട്ടാള ഈച്ചയുടെ ലാര്‍വയില്‍ നിന്നും മത്സ്യതീറ്റ നിര്‍മിക്കുന്നതില്‍ കര്‍ഷകര്‍ക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി ഡയറക്ടര്‍ ഡോ ഗ്രിന്‍ണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡോ. കെ. മധു, ഡോ. വിപിന്‍ കുമാര്‍ വി.പി., ഡോ. രമ മധു, ഡോ. സനല്‍ എബനീസര്‍ എന്നിവര്‍ സംസാരിച്ചു.സിഎംഎഫ്ആര്‍ഐയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ്പ്ലാനിന് (എസ് സി എസ് പി) കീഴിലുള്ള ഗുണഭോക്താക്കള്‍ക്കാണ് പരിശീലനം. കൂടുമത്സ്യ കൃഷി, ബയോഫ്‌ളോക് കൃഷിരീതികളില്‍ ആവശ്യമായി വരുന്ന മത്സ്യതീറ്റ നിര്‍മാണത്തില്‍ കര്‍ഷകര്‍ക്ക് പ്രായോഗിക പരിജ്ഞാനം നല്‍കുകയാണ് ലക്ഷ്യം.

പട്ടാള ഈച്ചയുടെ ലാര്‍വയില്‍ നിന്നും മത്സ്യതീറ്റ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ സിഎംഎഫ്ആര്‍ഐ നേരത്തെ വികസിപ്പിച്ചിരുന്നു. പരമ്പരാഗത മത്സ്യത്തീറ്റയിലടങ്ങിയിട്ടുള്ള ഫിഷ് മീല്‍, സോയബീന്‍ എന്നിവക്ക് പകരമായി ധാരാളം പ്രോട്ടീന്‍ അടങ്ങിയ പട്ടാള ഈച്ചയുടെ ലാര്‍വയാണ് തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മീനുകളുടെ വളര്‍ച്ചയെ സഹായിക്കുന്നതും സുസ്ഥിരത ഉറപ്പുവരുത്തുന്നതുമാണ് ഈ തീറ്റ. മത്സ്യകൃഷിയില്‍ തീറ്റയുടെ വില ഒരു പ്രധാന ഘടമകമാണെന്ന് ഡോ ഗ്രിന്‍ണ്‍ ജോര്‍ജ് പറഞ്ഞു. ഇത് മൊത്തം ചിലവിന്റെ 4060% വരും. കൂടുമത്സ്യ ബയോഫ്‌ലോക്ക് മത്സ്യകൃഷിയില്‍ നിന്നുള്ള ലാഭം വര്‍ദ്ധിപ്പിക്കുന്നതിന് ചിലവ് കുറഞ്ഞ മത്സ്യതീറ്റ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിഎസ്പി പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലാകെ പട്ടികജാതി വിഭാഗത്തില്‍ പെട്ട മത്സ്യകര്‍ഷകര്‍ക്ക് കൂട് മത്സ്യകൃഷി, ബയോഫ്‌ലോക്ക് കൃഷി എന്നിവയില്‍ പരീശീലനവും സഹായവും സിഎംഎഫ്ആര്‍ഐ നല്‍കിവരുന്നുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു