കുളവാഴ പ്രതിസന്ധി: ഫ്യൂച്ചര്‍ കേരളാ മിഷന്റെ ഡിസ്‌കഷന്‍ പേപ്പര്‍ മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു

കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ തയാറാക്കിയ ഡിസ്‌കഷന്‍ പേപ്പറിന്റെ ആദ്യ പ്രതി മുന്‍ ഇന്ത്യന്‍ അംബാസിഡറും ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാനുമായ വേണു രാജാമണി, ജെയിന്‍ സര്‍വകലാശാല മറൈന്‍ സയന്‍സ് വിഭാഗത്തിലെ ഡോ. ലക്ഷ്മി, ഡോ. രാധാകൃഷ്ണന്‍ ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് കൈമാറുന്നു.


കൊച്ചി: കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ നേരിടുന്ന രൂക്ഷമായ കുളവാഴ ഭീഷണിക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടുള്ള ഡിസ്‌കഷന്‍ പേപ്പര്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷനാണ് ‘കേരളത്തിലെ കുളവാഴ ഭീഷണി നേരിടല്‍’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊല്ലത്തു വെച്ച് മുന്‍ ഇന്ത്യന്‍ അംബാസിഡറും ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാനുമായ വേണു രാജാമണി, ജെയിന്‍ സര്‍വകലാശാല മറൈന്‍ സയന്‍സ് വിഭാഗത്തിലെ ഡോ. ലക്ഷ്മി, ഡോ. രാധാകൃഷ്ണന്‍ ഉണ്ണി എന്നിവര്‍ ചേര്‍ന്ന് റിപ്പോര്‍ട്ടിന്റെ ആദ്യ പ്രതി മന്ത്രിക്ക് കൈമാറി.

കുളവാഴ കേരളത്തിലെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടാക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനൊപ്പം കുളവാഴ ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് പുതിയ വരുമാന സാധ്യതകള്‍ തുറക്കാനും ലക്ഷ്യമിടുന്നതാണ്  ഈ പദ്ധതി. ജെയിന്‍ സര്‍വകലാശാലയെയും ഫ്യൂച്ചര്‍ കേരള മിഷനെയും അഭിനന്ദിക്കുകയും ഈ ഉദ്യമത്തിന് ഫിഷറീസ് വകുപ്പിന്റെ എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഉപജീവനമാര്‍ഗങ്ങളെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്ന സാമൂഹിക വെല്ലുവിളിയാണ് കുളവാഴയെന്ന് ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജാമണി പറഞ്ഞു. ഈ പ്രതിസന്ധി നേരിടാന്‍ ഐക്യത്തോടെയുള്ള ഒരു സാമൂഹിക പ്രതികരണം രൂപപ്പെടുത്താനാണ് ഫ്യൂച്ചര്‍ കേരള മിഷന്റെ ശ്രമം. കുളവാഴ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും അവരുടെ അനുഭവങ്ങളും പരിഹാരങ്ങളും പങ്കുവെച്ചുകൊണ്ട് ഈ ദൗത്യത്തിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കുളവാഴ വ്യാപനം കേരളത്തിലുണ്ടാക്കുന്ന പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞാണ് ജെയിന്‍ സര്‍വകലാശാലയുടെ ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഈ പദ്ധതി ഏറ്റെടുത്തത്. ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. കുളവാഴ കാരണം വ്യക്തിപരമായും സാമൂഹികമായും ഉണ്ടായ അനുഭവങ്ങള്‍, പ്രാദേശിക പരിഹാര ശ്രമങ്ങള്‍, വെല്ലുവിളികള്‍, നൂതന ആശയങ്ങള്‍ എന്നിവ കുറിപ്പുകളോ ഫോട്ടോകളോ വീഡിയോകളോ ആയി keralahyacinthproject@futurekerala.org.in എന്ന ഇമെയില്‍ വിലാസത്തില്‍  ഒക്ടോബര്‍ 30-നകം അയക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഈ റിപ്പോര്‍ട്ട് വര്‍ഷാവസാനം സംഘടിപ്പിക്കുന്ന ഉന്നതതല അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. കോണ്‍ഫറന്‍സ്
മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അനുഭവങ്ങളും ചര്‍ച്ചയാകും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം  ഫ്യൂച്ചര്‍ കേരള മിഷന്റെ https://www.futurekerala.org.in  എന്ന വെബ്‌സൈറ്റില്‍  ലഭ്യമാണ്. വേണു രാജാമണിയും ഡോ. ലക്ഷ്മി ദേവിയുമാണ് റിപ്പോര്‍ട്ടിന്റെ മുഖ്യ രചയിതാക്കള്‍.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു