ജാർഖണ്ഡിലെ കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സ; ജാർഖണ്ഡ് സർക്കാരും കൊച്ചി അമൃത ആശുപത്രിയും കൈകോർക്കുന്നു

ജാർഖണ്ഡിലെ കുട്ടികൾക്കായി അമൃത ആശുപത്രി നടപ്പാക്കുന്ന സൗജന്യ ഹൃദയചികിത്സാ പദ്ധതിക്കുള്ള അംഗീകാരമായി ജാർഖണ്ഡ് എൻ.എച്ച്.എം. മിഷൻ ഡയറക്ടർ ശശി പ്രകാശ് ഝാ, ഐ.എ.എസ്., അമൃതപുരിയിൽ മാതാ അമൃതാനന്ദമയി ദേവിക്ക് സ്നേഹോപഹാരം സമ്മാനിക്കുന്നു.

കൊച്ചി: ഹൃദ്രോഗ ചികിത്സ ആവശ്യമായ ജാർഖണ്ഡിലെ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയും കാർഡിയാക് ചികിത്സയും ലഭ്യമാക്കുന്നതിനായി ജാർഖണ്ഡ് സർക്കാരും കൊച്ചി അമൃത ആശുപത്രിയും സഹകരിക്കുന്നു. പദ്ധതിയുടെ ഭാഗമായി ജാർഖണ്ഡിൽ ഇതുവരെ 2,000-ത്തിലധികം കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കുകയും 75 കുട്ടികൾക്ക് കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. വിദഗ്ധ ഹൃദയ പരിചരണം ആവശ്യമായ കുട്ടികളെ കണ്ടെത്തുന്നതിനായി ജാർഖണ്ഡിലുടനീളം കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും പദ്ധതി വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

അമൃത ആശുപത്രി നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ ആദരിച്ച് ജാർഖണ്ഡ് നാഷണൽ ഹെൽത്ത് മിഷൻ മിഷൻ ഡയറക്ടർ ശശി പ്രകാശ് ഝാ, ഐ.എ.എസ്., അമൃതപുരിയിൽ മാതാ അമൃതാനന്ദമയി ദേവിക്ക് സ്നേഹോപഹാരം സമ്മാനിച്ചു. കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോവസ്കുലാർ ആൻഡ് തോറാസിക് സർജറി വിഭാഗം മേധാവി ഡോ. ബ്രിജേഷ് പി.കെ., അമൃത ജാർഖണ്ഡ് ഇനിഷ്യേറ്റീവ് കോർഡിനേറ്റർ ശിവ് പ്രകാശ് ബഗാരിയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജന്മനാ ഉള്ളതും മറ്റ് കാരണങ്ങളാലുണ്ടാകുന്നതുമായ ഹൃദ്രോഗങ്ങൾ ബാധിച്ച കുട്ടികളെ അമൃത ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയകൾക്കും കാർഡിയാക് ഇന്റർവെൻഷനുകൾക്കുമായി എത്തിക്കുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജാർഖണ്ഡിലെ ആരോഗ്യ പ്രവർത്തകർക്ക് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനുള്ള പരിശീലനം നൽകുന്നതിനൊപ്പം രോഗികളുടെ തുടർപരിശോധനയും ഉറപ്പാക്കും. ഓരോ വർഷവും വിവിധ ഔട്ട്‌റീച്ച് പരിപാടികളിലൂടെ ആയിരക്കണക്കിന് കുട്ടികളെ പരിശോധിക്കുകയും അടിയന്തര ചികിത്സ ആവശ്യമുള്ളവരിൽ നിരവധി പേർക്ക് അമൃത ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്ന് കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവിയും ക്ലിനിക്കൽ പ്രൊഫസറുമായ ഡോ. ആർ. കൃഷ്ണകുമാർ പറഞ്ഞു. ജാർഖണ്ഡ് സർക്കാരുമായുള്ള സഹകരണം സംസ്ഥാനത്തെ കൂടുതൽ കുട്ടികളിലേക്ക് വിദഗ്ധ ഹൃദയ പരിചരണം എത്തിക്കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 25 വർഷത്തിനിടെ അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി വിഭാഗങ്ങൾ ചേർന്ന് ഏകദേശം 32,500 ശസ്ത്രക്രിയകളും കാർഡിയാക് ഇന്റർവെൻഷനുകളും നടത്തിയിട്ടുണ്ട്. ഇതിൽ 24,300-ലധികം ചികിത്സകൾ പൂർണമായും സൗജന്യമായോ സൗജന്യ നിരക്കിലോ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സ ലഭ്യമാക്കുന്നതിനായി ഒഡീഷ സർക്കാരുമായും അമൃത ആശുപത്രി സമാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിദഗ്ധ ഹൃദയ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു