പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും സംഭാഷണവും പ്രധാനം

ഈ ഭൂമി മനുഷ്യരുടേതു മാത്രമല്ല എല്ലാത്തര ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥ കൂടിയാണെന്നും കവിയും എഴുത്തുകാരനുമായ ഗോപീകൃഷ്ണന്‍ പറഞ്ഞു.
കൊച്ചി: പ്രകൃതിയും മനുഷ്യനും തമ്മില്‍ അഥവാ നേച്വറും കള്‍ച്ചറും തമ്മിലുള്ള ബന്ധവും സംഭാഷണവും ഏറെ പ്രധാനമാണെന്ന് കവിയും എഴുത്തുകാരനുമായ പി. എന്‍ ഗോപീകൃഷണന്‍. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് (ബിഎസ്എഫ്) പ്രഭാഷണപരമ്പരയിലെ 31ാമത് പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വ്യവസ്ഥയില്‍ പെട്ടുപോകുന്നതും ഔപചാരിക വിദ്യാഭ്യാസവുമാണ് മനുഷ്യരെ പ്രകൃതിയില്‍ നിന്ന് അകറ്റുന്നതെന്ന് ഇടശ്ശേരിയുടെ പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും എന്ന കവിത ഉദ്ധരിച്ച് ഗോപീകൃഷ്ണന്‍ പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് നാം കേരളീയര്‍. കേരളത്തില്‍ നടന്ന ആദ്യകാല സമരങ്ങള്‍പോലും കൂലിക്കൂടുതലിനല്ല, തുല്യമായ വിദ്യാഭ്യാസ അവസരങ്ങള്‍ക്കു വേണ്ടിയായിരുന്നു.

എന്നാല്‍ അധികം വൈകാതെ തന്നെ ഔപചാരിക വിദ്യാഭ്യാസം പ്രകൃതിയില്‍ നിന്ന് നമ്മളെ അകറ്റുന്നതിനെപ്പറ്റി ഇടശ്ശേരി എഴുതി.  ഈ ഭൂമി മനുഷ്യരുടേതു മാത്രമല്ല എല്ലാത്തര ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥ കൂടിയാണെന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളും ആഗോള താപനത്തിന്റെ അനന്തരഫലങ്ങളായുണ്ടാകുന്ന ഭവിഷ്യത്തുകളും മുന്‍പ് കേട്ടുകേള്‍വി ഇല്ലാത്തതുപോലെ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യര്‍ വോട്ടു ചെയ്യുന്ന കൂട്ടങ്ങള്‍ മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഓരോരുത്തരുടേയും ശരീരങ്ങളിലെ അവയവങ്ങള്‍പോലെയാകണം പ്രകൃതിയെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. പറഞ്ഞു. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിട ദിനങ്ങളിലാണ് വര്‍ഷത്തില്‍ മൂന്നു തവണ അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു വരുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു