ഒരായിരം കടല്‍’ ; പോളച്ചെടികളുടെ ആത്മീയ ബന്ധം അവതരിപ്പിച്ച് ശിവായ് ലാ 

ലോകം എല്ലാവര്‍ക്കും ഐക്യത്തോടെ ജീവിക്കാനുള്ളതാണെന്ന സന്ദേശമാണ് തന്റെ സൃഷ്ടികളിലൂടെ ശിവായ് പങ്കുവെക്കുന്നത്.

 

കൊച്ചി: ജലാശയങ്ങളിലെ അധിനിവേശ സസ്യമായ  പോളച്ചെടികളുടെ (വാട്ടര്‍ ഹൈസിന്ത്) സംരക്ഷണാത്മക സ്വഭാവത്തെ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഫ്രഞ്ച് കലാകാരി ശിവായ് ലാ മള്‍ട്ടിപ്പിള്‍. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ‘ഒരായിരം കടല്‍’ (എ തൗസന്റ് സീസ്) എന്ന റെസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മട്ടാഞ്ചേരി ബസാര്‍ റോഡിലെ ദേവസ്സി ജോസ് ആന്‍ഡ് സണ്‍സ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം പോളച്ചെടികളെ പുണ്യസസ്യമായിട്ടാണ് അടയാളപ്പെടുത്തുന്നത്. അതിവേഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്കും തടസ്സമാകുന്ന ചെടിയായിട്ടാണ് സാധാരണയായി തിനെ കാണാറുള്ളതെങ്കിലും, സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് തടഞ്ഞ് ജലത്തെ തണുപ്പിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മലിനീകരണ വസ്തുക്കളും വലയിലാക്കി ജലത്തെ ശുദ്ധീകരിക്കാനും ഈ ചെടികള്‍ സഹായിക്കുന്നുവെന്ന് കലാകാരി വിശ്വസിക്കുന്നു. ലോകം എല്ലാവര്‍ക്കും ഐക്യത്തോടെ ജീവിക്കാനുള്ളതാണെന്ന സന്ദേശമാണ് തന്റെ സൃഷ്ടികളിലൂടെ ശിവായ് പങ്കുവെക്കുന്നത്. തന്റെ വേരുകള്‍ കിടക്കുന്ന കാമറൂണിലെ നാടോടിക്കഥകളെ കൊച്ചിയുമായി ബന്ധിപ്പിച്ചാണ് ശിവായ് കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ജലാശയങ്ങളെ സംരക്ഷിക്കാനായി കടല്‍ക്കന്യകകള്‍ സ്ഥാപിച്ചതാണ് പോളച്ചെടികളെന്ന  വിശ്വാസം കാമറൂണിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലുണ്ട്. കൊച്ചിയിലെ കായലുകളിലും ഈ സസ്യങ്ങളെ കണ്ടപ്പോള്‍ മിത്തുകള്‍ക്കും സസ്യങ്ങള്‍ക്കും ഇടയിലുള്ള ആത്മീയ ബന്ധമാണ് ആകര്‍ഷിച്ചതെന്ന് ശിവായ് പറയുന്നു.
കൊളോണിയല്‍ അധിനിവേശ ചരിത്രത്തിന് അപ്പുറമുള്ള സമുദ്ര ചരിത്രങ്ങളെയും സാംസ്‌കാരിക വിനിമയങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങള്‍ കൂടിയാണ് ഈ പ്രദര്‍ശനം. ഫ്‌ളെക്‌സിബിള്‍ മെറ്റല്‍ സ്ട്രിംഗുകളില്‍ ചെറിയ ഗ്ലാസ് മുത്തുകള്‍ കോര്‍ത്ത് മോബിയസ് സ്ട്രിപ്പ ന്നെ ജാമ്യതീയ രൂപത്തിന്റെ ആകൃതിയില്‍ പോളച്ചെടികളെ അവര്‍ ശില്‍പ്പമാക്കി മാറ്റിയിട്ടുണ്ട്. ഇവയുടെ വേരുകള്‍ പോലും വളരെ സൂക്ഷ്മമായിട്ടാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഭാഗമായി തറയില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തിന് ചുറ്റും ‘തന്റെ പവിത്ര ജലത്തെ സംരക്ഷിക്കാനായി മത്സ്യകന്യക അവളെ അവിടെ സ്ഥാപിച്ചു’ എന്ന് മലയാളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെ എടുത്തു കാണിക്കുന്നു. ഇതിന് പുറമെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന അഞ്ച് വലിയ ടെക്‌സ്‌റ്റൈല്‍ പ്രിന്റുകളും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. കാമറൂണിലെ പോളച്ചെടികളുടെ ചിത്രങ്ങളും മിത്തുകളും ജലത്തിനടിയിലെ ജീവിതവുമെല്ലാം ഈ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. പാരിസിനും ന്യൂ കാലിഡോണിയയ്ക്കും ഇടയില്‍ കലാപ്രവര്‍ത്തനം നടത്തുന്ന ശിവായ്, ഡിജിറ്റല്‍ ഇടങ്ങളും ഭാവനയും യാഥാര്‍ത്ഥ്യവും കോര്‍ത്തിണക്കി നദികളുടെയും സമുദ്രങ്ങളുടെയും ആത്മീയവും രാഷ്ട്രീയവുമായ വശങ്ങളെ കലാസൃഷ്ടികളിലൂടെ ചര്‍ച്ച ചെയ്യുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു