അര്‍പ്പണ മനോഭാവത്തോടെയുള്ള ബിസിനസുകള്‍ പരാജയപ്പെട്ടിട്ടില്ല: ടി എസ് പട്ടാഭിരാമന്‍ 

ഇഷ്ടപ്പെട്ട ഒരു ജോലിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആദ്യത്തെ ഒരു ദിവസം മാത്രമാണ് ജോലി ചെയ്യേണ്ടതുള്ളൂവെന്നും ബാക്കി ദിവസങ്ങളില്‍ ആസ്വാദനമാണ് നടക്കുന്നതെന്നും കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും സ്ഥാപകനുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു.
കൊച്ചി: അര്‍പ്പണ മനോഭാവത്തോടെയും സത്യസന്ധമായും ബിസിനസ് രംഗത്ത് നില്‍ക്കുന്ന ആരും പരാജയപ്പെട്ടിട്ടില്ലെന്ന് കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും സ്ഥാപകനുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു. വിമന്‍ ഓണ്‍ട്രപ്രണേഴ്‌സ് നെറ്റ് വര്‍ക്ക് (വെന്‍)  ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച വെന്‍ തൃശൂര്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടപ്പെട്ട ഒരു ജോലിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആദ്യത്തെ ഒരു ദിവസം മാത്രമാണ് ജോലി ചെയ്യേണ്ടതുള്ളൂവെന്നും ബാക്കി ദിവസങ്ങളില്‍ ആസ്വാദനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാഹചര്യം മാറിയതായും മാനുഫാക്ചറിംഗ് ഉള്‍പ്പെടെ ബിസിനസ് മേഖലയില്‍ സംസ്ഥാനം മുന്നോട്ടു കുതിക്കുകയാണെന്നും ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു. മാനുഫാക്ചറിംഗ് രംഗത്താണ് ഭാവിയെന്നും അദ്ദേഹം വിശദമാക്കി.
വനിതകള്‍ തമ്മില്‍ യോജിക്കില്ല എന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും വനിതാ കൂട്ടായ്മ സഹകരണത്തിലൂടെ വിജയിക്കുന്നതാണ് വെന്നിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം വനിതാ സംരംഭകര്‍ ആറു ചാപ്റ്ററുകളിലായി രംഗത്ത് ഉണ്ടെന്നത് സന്തോഷകരമാണെന്നു പറഞ്ഞ ടി എസ് പട്ടാഭിരാമന്‍ ഇനി തങ്ങളെ പോലുള്ളവര്‍ അടുക്കളയില്‍ കയറേണ്ടി വരുമോ എന്ന ഭയമുണ്ടെന്നും തമാശയായി പറഞ്ഞു.

വെന്‍ പ്രസിഡന്റ് ലൈല സുധീഷ് അധ്യക്ഷത വഹിച്ചു. കുന്ദംകുളം ടി ടി ദേവസ്സി ജ്വല്ലറി എം ഡി അനില്‍ ജോസ്, സീമ അനില്‍ എന്നിവര്‍ മുഖ്യാതിഥികളും തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ മാഫി ഡെല്‍സണ്‍ വിശിഷ്ടാതിഥിയുമായിരുന്നു. വെന്‍ തൃശൂര്‍ ചെയര്‍ രാജി ശര്‍മ, മഞ്ജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂര്‍ വെന്‍ ചാപ്റ്ററുകളുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. പതിനായിരത്തിലധികം സന്ദര്‍ശകരെത്തിയ കാര്‍ണിവലില്‍ കുടുംബ സൗഹൃദ അന്തരീക്ഷത്തില്‍ സര്‍ഗ്ഗാത്മകമായ വാണിജ്യ, സാംസ്‌ക്കാരിക പശ്ചാതലമാണ് ഒരുക്കിയത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തനം നടത്തുന്ന വിമന്‍ എന്റര്‍പ്രണ്യൂവേഴ്‌സ് നെറ്റ്വര്‍ക്കിന് ആറ് സജീവ ചാപ്റ്ററുകളിലായി ആയിരത്തിലധികം ബിസിനസ് വനിതകള്‍ അംഗങ്ങളുണ്ട്. തൃശൂര്‍ കാര്‍ണിവലില്‍ വ്യത്യസ്ത ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും നൂറിലേറെ സ്റ്റാളുകള്‍, രുചികരമായ ഭക്ഷണ സ്റ്റാളുകള്‍, ഫേസ് പെയ്ന്റിംഗ്, മൈലാഞ്ചി, കുട്ടികള്‍ക്ക് ആര്‍ട്ട് കോര്‍ണര്‍, ഗെയിമുകള്‍ തുടങ്ങി നിരവധി ആകര്‍ഷണീയത ഉള്‍പ്പെടുത്തിയിരുന്നു. തൃശൂരില്‍ ആദ്യമായി സൈലന്റ് ഡി ജെ പാര്‍ട്ടിയും മൂന്നു മുതല്‍ 12 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ അവരുടെ അമ്മമാരുടെയോ മുത്തശ്ശിമാരുടെയോ ഒപ്പം റാമ്പില്‍ ഓണം പ്രമേയമായി അവതരിപ്പിച്ച മമ്മി ആന്റ് കിഡ്, ഗ്രാന്റ്മാ ആന്റ് കിഡ് ഫാഷന്‍ ഷോ, വിദ്യാര്‍ഥികള്‍ക്ക് വനിതാ സംരംഭകരുമായി ഇടപഴകാനും അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനും അവസരം ഒരുക്കിയ മീറ്റ്, അനുപമ രാമചന്ദ്രയുടെ ബ്ലാക്ക് ഔട്ട് കവിതാ ശില്‍പശാല, ഭാമ എം കെയുടെ സെല്‍ഫ് ലൗവ് ആന്റ് ഹോഓപോണോപോണോ ഹീലിംഗ് വര്‍ക് ഷോപ്പ്, ഷാനി റെജിയുടെ നെറ്റിപ്പട്ടം ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പ് എന്നിവയും അരങ്ങേറി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു